വിനിപെഗ് : പ്രവിശ്യയിലെ ഫ്ലിൻ ഫ്ലോൺ പ്രദേശത്ത് വലിയൊരു കാട്ടുതീ പടരുന്നതിനാൽ ജനങ്ങൾ ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. സസ്കാച്വാനിലെ ക്രൈറ്റണിൽ കത്തിപ്പടർന്ന കാട്ടുതീ ചൊവ്വാഴ്ച രാത്രി മാനിറ്റോബ അതിർത്തി കടന്ന് ഫ്ലിൻ ഫ്ലോൺ മേഖലയിൽ എത്തിയതോടെയാണ് മുന്നറിയിപ്പ്. ബുധനാഴ്ചയും തീ പടരുന്നത് തുടരുകയാണെന്ന് പ്രീമിയർ റിപ്പോർട്ട് ചെയ്തു. ഫ്ലിൻ ഫ്ലോണിലെ ആശുപത്രി ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ ഈർപ്പം, മഴയുടെ അഭാവം, വരണ്ട കാലാവസ്ഥാ എന്നിവ കാട്ടുതീ പടരുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൺവെൻഷനുകൾ, പരിപാടികൾ, മറ്റ് ഒഴിപ്പിക്കലുകൾ എന്നിവ കാരണം പ്രവിശ്യയിലുടനീളം ഹോട്ടലുകൾ നിറഞ്ഞിരിക്കുകയാണെന്നും വാബ് കിന്യൂ അറിയിച്ചു. ഒഴിപ്പിക്കുന്ന ജനങ്ങൾക്കായി കമ്മ്യൂണിറ്റികളും കമ്പനികളും അവരുടെ വാതിലുകൾ തുറക്കാൻ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചൊവ്വാഴ്ച വരെ മാനിറ്റോബയിലുടനീളം 18 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ടെന്ന് മാനിറ്റോബ വൈൽഡ്‌ഫയർ സർവീസിലെ അസിസ്റ്റൻ്റ് ഡെപ്യൂട്ടി മന്ത്രി ക്രിസ്റ്റിൻ ഹേവാർഡ് അറിയിച്ചു. 2025-ൽ ഇതുവരെ മാനിറ്റോബയിൽ 96 കാട്ടുതീകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാനിറ്റോബയിലെ നാലെണ്ണം ഒഴികെയുള്ള കാട്ടുതീകൾ മനുഷ്യരാൽ ഉണ്ടായതാണെന്ന് കരുതുന്നതായി ഹേവാർഡ് പറഞ്ഞു.