ഓട്ടവ : ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യത്തെ തുടർന്ന് ഇടഞ്ഞ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി മാർക്ക് കാർണി നാളെ കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച ജോൺ എഫ്. കെന്നഡി സെന്‍ററിലായിരിക്കും ഈ ഹ്രസ്വ കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമുമായും കാർണി കൂടിക്കാഴ്ച നടത്തും. 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പിൽ പങ്കെടുക്കാനാണ് കാർണി വാഷിങ്ടണിലെത്തുന്നത്. എന്നാൽ, മുടങ്ങിയ വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യം കാരണം വ്യാപാര ചർച്ച മുടങ്ങിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം യുഎസിലേക്ക് യാത്ര തിരിക്കുന്നത്. താരിഫുകളുടെ ദോഷവശങ്ങൾ എടുത്തുകാണിക്കാൻ മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗന്‍റെ 1987 ലെ പരാമർശങ്ങൾ ഉപയോഗിച്ചുള്ള ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യങ്ങൾ കാരണം കഴിഞ്ഞ മാസം കാനഡയുമായുള്ള വ്യാപാര ചർച്ചകൾ ട്രംപ് അവസാനിപ്പിച്ചിരുന്നു.
