വൻകൂവർ : കവർച്ചയും ഭീഷണിപ്പെടുത്തി പണംതട്ടലും അടക്കമുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ട ഇന്ത്യൻ പൗരനെ കാനഡയിൽ നിന്നും നാടുകടത്തി. 2023 മുതൽ കാനഡയിൽ താമസിക്കുന്ന ലവ്‌ബീർ സിങ് (22) നെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് സറേ പൊലീസ് സർവീസ് (എസ്‌പിഎസ്) അറിയിച്ചു. സംഘടിത കുറ്റകൃത്യ സംഘവുമായി ബന്ധമുള്ള കുടിയേറ്റക്കാർക്കെതിരെ കാനഡ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നാടുകടത്തൽ.

സംഘടിത കുറ്റകൃത്യ സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലവ്‌ബീർ സിങ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി 2026-ന്‍റെ തുടക്കത്തിൽ തിരിച്ചറിഞ്ഞതായി സറേ പൊലീസ് പറയുന്നു. തുടർന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (സിബിഎസ്‌എ) നൽകി. തുടർന്ന് അദ്ദേഹത്തിന്‍റെ ഇമിഗ്രേഷൻ വിവരങ്ങൾ അന്വേഷിച്ചതിന്‍റെ ഫലമായി നാടുകടത്തുകയായിരുന്നു.

അടുത്തിടെ കാനഡയിൽ നിന്നും നാടുകടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ലവ്‌ബീർ സിങ്. കൊള്ളയടിക്കൽ അടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി ആരോപണം നേരിട്ട അർഷ്ദീപ് സിങ് എന്ന ഇന്ത്യൻ പൗരനെ നാടുകടത്തിയതായി കനേഡിയൻ വാർത്താ ഏജൻസിയായ സിബിഎഫ്‌സി റിപ്പോർട്ട് ചെയ്തിരുന്നു. 2025 നവംബറിൽ അറസ്റ്റിലായ അർഷ്ദീപ് സിങ്, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2025 ജൂലൈ മുതൽ ഒക്ടോബർ വരെ സറേയിലെ കാപ്‌സ് കഫേ ലക്ഷ്യമിട്ട് നടന്ന മൂന്ന് വെടിവെപ്പുകളിലെ പ്രധാന ഗൂഢാലോചനക്കാരനാണ് ഇയാളെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
