ടൊറന്റോ: ലോംഗ് ടേം കെയർ ഹോമിലെ 86 വയസ്സുകാരനായ അന്തേവാസി മരിച്ച സംഭവത്തിൽ കെയർ ഹോമിനും ജീവനക്കാരിക്കുമെതിരെ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി കേസ്. തണ്ടർ ബേയിലെ മുനിസിപ്പൽ ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന പയനിയർ റിഡ്ജ് ലോംഗ് ടേം കെയർ ഹോമിനെതിരെയാണ് ക്രിമിനൽ നെഗ്ലിജൻസ് വഴി മരണം സംഭവിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തത്. 2025 മാർച്ച് 6-നാണ് 86 വയസ്സുകാരനായ അന്തേവാസി മരിച്ചത്. 2025 ഫെബ്രുവരിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, ജീവനക്കാരുടെ പരിചരണത്തിലിരിക്കെ ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തി. അന്തേവാസിക്ക് പരിക്കേറ്റ വിവരം കൃത്യമായി രേഖപ്പെടുത്തുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്നും, പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്ഥാപനത്തിലെ 52 വയസ്സുകാരിയായ ഒരു ജീവനക്കാരിക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന സമയത്ത് പ്രവിശ്യാ മന്ത്രാലയം നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിരവധി ചട്ടലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു. രോഗികളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിലെ അശാസ്ത്രീയമായ രീതികളും മുറിവുകൾക്കും വീഴ്ചകൾക്കും നൽകേണ്ട കൃത്യമായ ചികിത്സയിലെ പോരായ്മകളും ഉൾപ്പെടെയാണിത്. ഗുരുതരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസവും കണ്ടെത്തിയിട്ടുണ്ട്. ഈ കെയർ ഹോമിൽ പ്രവേശനം ലഭിക്കാനായി നിലവിൽ 620-ഓളം പേർ കാത്തിരിപ്പ് പട്ടികയിലുണ്ട്. ഇത്രയും വലിയ ഡിമാൻഡുള്ള ഒരു സ്ഥാപനത്തിൽ നടന്ന ഈ വീഴ്ച കാനഡയിലെ ആരോഗ്യ-പരിചരണ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായി.
