ടൊറൻ്റോ : ഓക്ക്‌വില്ലിൽ നടന്ന ഭവനഭേദനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഹാൾട്ടൺ പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്നും നിരവധി തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായും പൊലീസ് റിപ്പോർട്ട് ചെയ്തു. ബ്രാന്റ്ഫോർഡ് സ്വദേശികളായ 32 വയസ്സുള്ള ഡോണ്ടി ഗോൾഡിങ്, ടെസ്‌ല ടാലി-ഡൗണി (32), ടെവോഡ്രോസ് ന്യൂമാൻ (27), കിച്ചനറിൽ നിന്നുള്ള 30 വയസ്സുള്ള ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24 ന് രാവിലെ പത്ത് മണിക്ക് സെറ്റ്‌ലേഴ്‌സ് റോഡിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് മുഖമൂടി ധരിച്ച മൂന്ന് പേർ അതിക്രമിച്ച് കയറിയത്. മുൻവാതിലിലൂടെ അതിക്രമിച്ചു കയറിയ പ്രതികൾ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ആക്രമിക്കുകയും ബാത്‌റൂമിൽ അടച്ചിടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് പ്രതികൾ വീടിനുള്ളിൽ നിന്നും 70,000 ഡോളറിലധികം വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങൾ മോഷ്ടിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഹോണ്ട സിആർവിയിൽ രക്ഷപ്പെട്ടു.

തുടർന്ന് മാർച്ച് 13 ന് ബ്രാന്റ്‌ഫോർഡിലെ വീടുകളിൽ നടന്ന റെയ്‌ഡിൽ 12 ഔൺസ് ഫെന്‍റനൈൽ, ഒരു കിലോഗ്രാം കൊക്കെയ്ൻ, 120 ഹൈഡ്രോമോർഫോൺ ഗുളികകൾ, 25 ഔൺസ് മെത്താംഫെറ്റാമൈൻ, 4.5 ഔൺസ് ക്രാക്ക് കൊക്കെയ്ൻ, മൂന്ന് തോക്കുകൾ, ഒന്നിലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെത്തി. കൂടാതെ ടൊറൻ്റോയിൽ നിന്ന് മോഷ്ടിച്ച ഹോണ്ട സിആർവി, ബ്രാന്റ്‌ഫോർഡിൽ നിന്ന് മോഷ്ടിച്ച ലൈസൻസ് പ്ലേറ്റുകൾ, ഓക്ക്‌വില്ലയിലെ വീട്ടിൽ നിന്നും മോഷ്ടിച്ച വസ്ത്രങ്ങൾ എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
