ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ഫ്രാൻസും യുകെ കൈകോർക്കുന്നു. മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒരു ബഹുരാഷ്ട്ര സൈനിക ദൗത്യത്തിന് നേതൃത്വം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
ഈ സംരംഭം ആരെയും ആക്രമിക്കാനല്ലെന്നും മറിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകാനുള്ള “പ്രതിരോധ ദൗത്യം” മാത്രമാണെന്നും മാക്രോൺ വ്യക്തമാക്കി. ഇതിൽ പങ്കുചേരാൻ താല്പര്യമുള്ള രാജ്യങ്ങളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം ഉടൻ വിളിച്ചുചേർക്കും.

ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം (CENTCOM) നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇത് ആഗോള ഊർജ്ജ വിപണിയെയും എണ്ണക്കടത്തിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് പുതിയ നീക്കം.
തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ പേർഷ്യൻ ഗൾഫിലെ സമുദ്ര സുരക്ഷ അപകടത്തിലാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ ജലാതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നിയമപരമായ അവകാശമാണെന്നും ടെഹ്‌റാൻ വ്യക്തമാക്കി. നിലവിലുള്ള തർക്കങ്ങളിൽ ഭാഗമാകാതെ സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ഫ്രാൻസിന്റെയും യുകെയുടെയും തീരുമാനം. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണിതെന്ന് മാക്രോൺ എക്സിലൂടെ അറിയിച്ചു.
