ചെന്നൈ: തമിഴിനാട്ടിൽ വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 17 മരണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. സ്ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം.

വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ നാല് മുറികൾ പൂർണമായും തകർന്നു. പത്തിലധികം മുറികളുള്ള ഈ സ്ഥാപനം സാധാരണ ഞായറാഴ്ച പ്രവർത്തിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രമാണിച്ച് 23-ാം തീയതി അവധി നൽകേണ്ടി വരുന്നതിനാൽ ഇന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് സൂചന. മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു.
സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഫോടന ശബ്ദം കേട്ട ഉടനെ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
