തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ണ്ടായ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഉച്ചയോടെയുണ്ടായ സ്‌ഫോടനത്തിൽ നാൽപ്പതിലേറെ പേർക്ക് പരുക്കേറ്റതായും ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പ്രദേശത്ത് വീണ്ടും സ്‌ഫോടനങ്ങൾ ഉണ്ടായതും സ്ഥിതിഗതികൾ വഷളാക്കി.

അപകടസ്ഥലത്ത് അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. വലിയ പ്രകമ്പനത്തോടെയുണ്ടായ സ്‌ഫോടനത്തിൽ നിർമ്മാണ കേന്ദ്രം പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ സ്‌ഫോടനശബ്ദം കേട്ടതായും പ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും ദൃക്‌സാക്ഷികൾ വിവരിക്കുന്നു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 20 വർഷത്തിന് ശേഷം ഉണ്ടായ ഈ ദുരന്തം തൃശൂർ നഗരത്തെ ഒന്നാകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
