തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. സതീശന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റ് ആറ് പേരുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അവരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും.
അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത നാല് പേരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം നാളെ ലഭ്യമാകുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവമ്പാടി വിഭാഗത്തിന് പടക്കങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന ശാലയിലാണ് സ്‌ഫോടനമുണ്ടായത് എന്നതിനാല്‍ തിരുവമ്പാടി ദേവസ്വം ഇന്നും ദുഃഖാചരണം തുടരും. പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് ആരംഭിക്കുമെങ്കിലും അത് ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പൂര വിളംബര ചടങ്ങുകള്‍ നാളെ നടക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താനാണ് സര്‍ക്കാര്‍-ദേവസ്വം ചര്‍ച്ചയില്‍ തീരുമാനമായത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വെട്ടിച്ചുരുക്കി ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നത്. നാടിനെ നടുക്കിയ അപകടത്തില്‍ പത്ത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
