ഓട്ടവ: കാനഡയുടെ ആർട്ടിക് മേഖലകളിൽ സൈനിക സുരക്ഷ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 35 ബില്യൺ ഡോളറിന്റെ വൻപദ്ധതികൾ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. വടക്കുപടിഞ്ഞാറൻ ടെറിട്ടോറികൾ, നുനാവുട്ട്, യുകോൺ എന്നിവിടങ്ങളിൽ പുതിയ റോഡുകൾ, തുറമുഖങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, സൈനിക താവളങ്ങൾ എന്നിവ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ബൃഹത്തായ പദ്ധതികൾ മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തുപകരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
എന്നാൽ, ജനവാസം കുറഞ്ഞ ഈ പ്രദേശങ്ങളിൽ ഇത്ര വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ വിദഗ്ധ തൊഴിലാളികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വടക്കൻ മേഖലയിലെ കഠിനമായ കാലാവസ്ഥയും യാത്രാസൗകര്യങ്ങളുടെ കുറവും പദ്ധതിയുടെ ചെലവ് വർദ്ധിപ്പിക്കാനും നിർമ്മാണം വൈകാനും കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക ഇൻഡിജിനസ് കമ്മ്യൂണിറ്റിയെ പദ്ധതിയുടെ ഭാഗമാക്കിയും അവർക്ക് തൊഴിൽ പരിശീലനം നൽകിയും മാത്രമേ ഈ വികസനം വിജയകരമാക്കാൻ കഴിയൂ എന്നാണ് ബിസിനസ് രംഗത്തുള്ളവരുടെ നിലപാട്. പുറത്തുനിന്നുള്ള കമ്പനികൾ വന്ന് ലാഭമുണ്ടാക്കി പോകുന്നതിന് പകരം, പ്രാദേശിക ജനതയ്ക്ക് സ്ഥിരമായ വരുമാനവും തൊഴിലും ഉറപ്പാക്കുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. വജ്രഖനികൾ അടച്ചുപൂട്ടുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരെ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.
