ന്യൂഡൽഹി: ഈ വർഷം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് ക്രെംലിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ ഉന്നതതല സന്ദർശനം. ആഗോള സുരക്ഷാ വെല്ലുവിളികൾ, സാമ്പത്തിക സഹകരണം, ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ.
ഒരു വർഷത്തിനുള്ളിൽ പുടിൻ നടത്തുന്ന രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം അടിവരയിടുന്നതാണ് ഈ തുടർച്ചയായ കൂടിക്കാഴ്ചകൾ. നേരത്തെ, 2025 ഡിസംബറിൽ നടന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഡൽഹിയിലെത്തിയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ പ്രധാന മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നത് സംബന്ധിച്ച് അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

ഇരു രാജ്യങ്ങളിലെയും ഭരണത്തലവന്മാർ മാറിമാറി നടത്തുന്ന വാർഷിക ഉച്ചകോടി സംവിധാനത്തിന്റെ ഭാഗമായി ഇതുവരെ 23 കൂടിക്കാഴ്ചകളാണ് പൂർത്തിയായത്. 2022-ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം എന്ന നിലയിൽ കഴിഞ്ഞ വർഷത്തെ കൂടിക്കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുമുമ്പ് 2021-ലായിരുന്നു അദ്ദേഹം അവസാനമായി ന്യൂഡൽഹി സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ഈ വരാനിരിക്കുന്ന കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം ഏറെ ഉറ്റുനോക്കുന്നുണ്ട്.
