ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനത്തിന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടം. ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടുകയായിരുന്നു (Tail strike). എന്നാൽ, വിമാനം സുരക്ഷിതമായി റൺവേയിൽ നിർത്താൻ കഴിഞ്ഞതായും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരായി പുറത്തിറങ്ങിയതായും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
മറ്റൊരു വലിയ വിമാനം തൊട്ടുമുമ്പ് പറന്നുയർന്നപ്പോഴുണ്ടായ ശക്തമായ വായുചലനം (Wake Turbulence) ആണ് അപകടത്തിന് കാരണമായത്. ഈ പ്രതികൂല സാഹചര്യം മറികടക്കാൻ എയർബസ് A321 വിമാനത്തിന്റെ പൈലറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് വിമാനത്തിന്റെ പിൻഭാഗം നിലത്തുരസിയത്. ഇതേത്തുടർന്ന്, വിശദമായ സാങ്കേതിക പരിശോധനകൾക്കായി ഈ വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് വ്യോമയാന റെഗുലേറ്ററി അതോറിറ്റികളുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. അപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസായ AI2652 റദ്ദാക്കി. ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർക്കായി വിമാനക്കമ്പനി ഉടൻ തന്നെ ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
