വാഷിങ്ടൺ: യുഎസ് സാമ്പത്തിക മേഖലയിലെ അനധികൃത ഇടപാടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ കർശനമായി നിരീക്ഷിക്കാൻ നിർദ്ദേശിക്കുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ നിയമം നിലവിൽ വരുന്നതോടെ യുഎസിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനോ, വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമായി അപേക്ഷിക്കാനോ സാധിക്കില്ല. ഇത്തരം ആളുകളുടെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ ധനകാര്യ റെഗുലേറ്റർമാർക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവിലൂടെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാനമായും തൊഴിൽ നികുതി വെട്ടിപ്പ്, ബാങ്ക് അക്കൗണ്ടുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശം മറച്ചുവെക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക നീക്കങ്ങൾ തടയുകയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. സംശയാസ്പദമായ ഇടപാടുകൾ വേഗത്തിൽ കണ്ടെത്താൻ ബാങ്കുകളെ സഹായിക്കണമെന്ന് ട്രഷറി ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ യുഎസിലെ ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ഇടപാടുകാരുടെ സാമ്പത്തിക നീക്കങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവരുടെ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി.
കൃത്യമായ സാമ്പത്തിക സുരക്ഷാ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അനധികൃത കുടിയേറ്റക്കാർ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പകൾ എടുത്തതിനു ശേഷം അവരെ നാടുകടത്തേണ്ടി വന്നാൽ, ആ തുക തിരികെ ലഭിക്കാതെ വരുന്നത് യുഎസിലെ ബാങ്കിങ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാകാനിടയുള്ള ഇത്തരം ഭീഷണികൾ മുൻകൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ എക്സിക്യൂട്ടീവ് ഉത്തരവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
