Friday, May 22, 2026

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് കേന്ദ്രം; നടപടി രാജ്യസുരക്ഷക്ക് ഭീഷണിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗം തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സി.ജെ.പി.) ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടിയുടെ നിലപാടുകളും സോഷ്യല്‍ മീഡിയ വഴിയുള്ള ആഹ്വാനങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (Intelligence Bureau) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് പൂട്ടിച്ചതെന്നാണ് സൂചന. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഔദ്യോഗിക അക്കൗണ്ടാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ‘കോക്രോച്ചസ് ബാക്ക്’ എന്ന പേരില്‍ ആരംഭിച്ച പുതിയ എക്‌സ് അക്കൗണ്ടിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഒഴുകിയെത്തിയത് ഈ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.

എക്‌സില്‍ വിലക്ക് നേരിട്ടെങ്കിലും സി.ജെ.പി.യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇതിനോടകം തന്നെ 19 മില്യണ്‍ (ഒന്നരക്കോടിയിലധികം) ഫോളോവേഴ്‌സ് പിന്നിട്ട് കുതിക്കുകയാണ്. ഭരണകക്ഷിയായ ബി.ജെ.പി.യുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെപ്പോലും ബഹുദൂരം പിന്നിലാക്കിയാണ് സി.ജെ.പി.യുടെ ഈ കുതിപ്പ്. എന്നാല്‍, എക്‌സിന് പിന്നാലെ സി.ജെ.പി.യുടെ ഇന്‍സ്റ്റാഗ്രാം പേജിനും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന സൂചനകള്‍. ഇതിനിടെ പേജ് പൂട്ടിക്കെട്ടാന്‍ മൂന്ന് തവണ ഹാക്കിങ് ശ്രമങ്ങള്‍ നടന്നതായും എന്നാല്‍ അത് പരാജയപ്പെടുത്തിയതായും അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ അവകാശപ്പെട്ടു. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ സി.ജെ.പി.യുടെ ഓരോ നീക്കങ്ങളെയും ഐ.ടി. മന്ത്രാലയവും സൈബര്‍ വിഭാഗവും കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

വെറുമൊരു ആക്ഷേപഹാസ്യ പേജായി തുടങ്ങി പിന്നീട് ജനകീയ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി ഇപ്പോള്‍ നീറ്റ് യു.ജി. (NEET UG) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. പരീക്ഷാ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടിയന്തരമായി രാജിവെക്കണമെന്ന് സി.ജെ.പി. സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, എക്‌സ് അക്കൗണ്ട് പൂട്ടിയ കേന്ദ്ര നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ”കേന്ദ്ര സര്‍ക്കാര്‍ പാറ്റകളെ ഭയപ്പെടുന്നത് എന്തിനാണ്?” എന്ന ചോദ്യം ഉന്നയിച്ച് ലക്ഷക്കണക്കിന് മീമുകളും ട്രോളുകളുമാണ് പ്രചരിക്കുന്നത്. ”ബി.ജെ.പി.യുടെ താമരയെ കോക്രോച്ചുകള്‍ കാര്‍ന്നുതിന്നുന്നു” എന്ന തരത്തിലുള്ള രാഷ്ട്രീയ പരിഹാസങ്ങളും ഡിജിറ്റല്‍ ഇടങ്ങളില്‍ സജീവമാണ്. എന്നാല്‍, അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയാണ് (എ.എ.പി.) ഈ പാറ്റാ പ്രസ്ഥാനത്തിന് പിന്നിലെന്നും, രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള സോഷ്യല്‍ മീഡിയ ഉപായം മാത്രമാണിതെന്നും ബി.ജെ.പി. ആരോപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!