അഹമ്മദാബാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ 37 വയസ്സുകാരനെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
10 ദിവസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയത്. തുടർന്ന് ബിസിനസ് ആവശ്യങ്ങൾക്കായി വഡോദരയിലേക്കും പിന്നീട് സിൽവാസയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ ആറു ദിവസമായി കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ചികിത്സയ്ക്കിടെയാണ് ഇയാൾ കോംഗോയിൽ നിന്നെത്തിയതാണെന്ന വിവരം ആരോഗ്യപ്രവർത്തകർക്ക് ലഭിച്ചത്. ഇതോടെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇയാളെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ പ്രത്യേക എബോള വാർഡിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ പുണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെ ഐസൊലേഷനിലാക്കിയതായി അധികൃതർ അറിയിച്ചു. പരിശോധനാഫലം ലഭിക്കുന്നതുവരെ ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
