തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും വകുപ്പിന്റെ പ്രവർത്തന രീതികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ സർക്കാർ. വകുപ്പിനെ ആധുനികവൽക്കരിക്കാനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാണ് തീരുമാനം.ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഈ കാര്യത്തിൽ നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തന രീതികളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സംവിധാനങ്ങൾ പുനഃപരിശോധിച്ച് ആവശ്യമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വിമുക്തി’ ലഹരിവിരുദ്ധ പദ്ധതിയെ കൂടുതൽ ജനകീയവും ശക്തവുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വകുപ്പ് ലക്ഷ്യമിടുന്നു. കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാൻ അനുമതി ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതും പരിഗണനയിലാണ്. ഇതിലൂടെ അന്വേഷണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ലഹരിവിപത്തിനെതിരെ ശക്തമായ നിലപാട് തുടരുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
.
