തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുകയെന്നും പിന്നീട് വിപുലീകരണം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാണ് അറിയപ്പെടുക. വരുമാനവും പ്രായവും പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി നടപ്പാക്കുന്നതിനായി പ്രതിമാസം ഏകദേശം 75 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്ന് സർക്കാർ കണക്കാക്കുന്നു. നിലവിൽ കെഎസ്ആർടിസിക്ക് വർഷത്തിൽ 1500 കോടി രൂപ സർക്കാർ സഹായമായി നൽകുന്നുണ്ട്. സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി അധികമായി ഏകദേശം 800 കോടി രൂപ കൂടി അനുവദിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓർഡിനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
