ലോകകപ്പ് വേദിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ തനിക്കിപ്പോഴും ആ പഴയ കൊച്ചുകുട്ടിയുടെ ആവേശമാണെന്ന് ദക്ഷിണ കൊറിയൻ നായകൻ സോൺ ഹ്യൂങ് മിൻ. 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെക്കിയയെ നേരിടാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയ. മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ വെച്ച് നടക്കുന്ന ഈ ആവേശപ്പോരാട്ടത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കരിയറിലെ നാലാമത്തെ ലോകകപ്പിനിറങ്ങുന്ന മുപ്പത്തിമൂന്നുകാരനായ സോൺ തന്നെയാണ് ഇത്തവണയും കൊറിയൻ നിരയിലെ പ്രധാന ആകർഷണം. രാജ്യത്തിനായി 144 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ നേടിയിട്ടുള്ള ഈ ഇതിഹാസ താരം വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ വരവേൽക്കുന്നത്.

ലോകകപ്പ് വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് താൻ കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമാണെന്നും, ആ ആവേശത്തിന് ഇന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നും സോൺ വ്യക്തമാക്കി. ഇത് തന്റെ ആദ്യത്തെ ലോകകപ്പായാലും നാലാമത്തെ ലോകകപ്പായാലും താനൊരു കൊച്ചുകുട്ടിയെപ്പോലെയാണ് ഈ വേദിയെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത സ്വപ്നവേദിയാണിത്. ലോകകപ്പിൽ പങ്കെടുക്കുമ്പോൾ എപ്പോഴും ഒരേ മൈൻഡ്‌സെറ്റ് ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ലോകകപ്പുകളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇത്തവണ ദക്ഷിണ കൊറിയ മെക്സിക്കോയിൽ എത്തിയിരിക്കുന്നത്. 2022 ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ വരെ എത്തിയെങ്കിലും, കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ആദ്യ മത്സരത്തിൽ വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ടീം ഇത്തവണ ബൂട്ടുകെട്ടുന്നത്.
ഖത്തറിലെ അനുഭവങ്ങളിൽ നിന്നും ടീം ഏറെ കാര്യങ്ങൾ പഠിച്ചുവെന്നും, ഇപ്പോഴത്തെ ടീം വലിയ വെല്ലുവിളികൾ നേരിടാൻ കൂടുതൽ പ്രാപ്തരാണെന്നും മുൻ ടോട്ടൻഹാം താരം കൂടിയായ സോൺ വിശ്വസിക്കുന്നു. ടീമിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ലോകവേദിയിലെ തങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹതാരങ്ങളുടെ കഠിനാധ്വാനത്തെ വാനോളം പുകഴ്ത്തിയ കൊറിയൻ നായകൻ, പരിശീലന ക്യാമ്പിലെ മികച്ച അന്തരീക്ഷവും എടുത്തുപറഞ്ഞു. കൊറിയക്ക് വേണ്ടി ചിലപ്പോഴൊക്കെ താരങ്ങൾ അമിതാവേശത്തോടെ പരിശീലിക്കുന്നത് കണ്ട് തനിക്ക് അവരെ ശാന്തരാക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ചിരിയോടെ ഓർക്കുന്നു. നാളെയെക്കുറിച്ച് ചിന്തിക്കാതെ ഇന്നത്തെ ദിവസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും, മികച്ചൊരു തുടക്കം തന്നെ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സോൺ ഹ്യൂങ് മിൻ വ്യക്തമാക്കി. ഫുട്ബോളിലെ ആ വലിയ വേദിയിൽ നായകന്റെ മികവിൽ വിജയത്തുടക്കം കുറിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ദക്ഷിണ കൊറിയ
