Thursday, June 18, 2026

വീണ ടി രേഖകള്‍ ഹാജരാക്കിയില്ല; ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസില്‍ എക്‌സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫിസില്‍ വെച്ച് ഒന്‍പത് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയെ വീണ്ടും വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായ ശേഷം വീണയ്ക്ക് അടുത്ത സമന്‍സ് അയക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിഎംആര്‍എല്‍ (CMRL) കമ്പനിക്ക് നല്‍കിയെന്ന് പറയുന്ന ഐടി സേവനങ്ങള്‍ എന്തെല്ലാമെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ചോദ്യം ചെയ്യലില്‍ വീണ വിജയന് കഴിഞ്ഞിട്ടില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍, ഐടി സേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ച ചെയ്തിരുന്നതെന്നും, അതിനാല്‍ രേഖാമൂലമുള്ള തെളിവുകള്‍ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണ മൊഴി നല്‍കിയിരിക്കുന്നത്. എക്‌സാലോജിക് കമ്പനി നിലവില്‍ പ്രവര്‍ത്തനത്തിലില്ലാത്തതിനാല്‍, അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുന്‍പ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ സിസ്റ്റത്തിലായിരുന്നുവെന്നും വീണ ഇഡിക്ക് മറുപടി നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് വീണ വിജയന്‍ കൊച്ചിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നടത്തിയ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി എട്ട് മണിയോടെയാണ് അവര്‍ പുറത്തിറങ്ങിയത്. നേരത്തെ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ വീണ എത്തിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസിനൊപ്പമാണ് അവര്‍ ഇഡി ഓഫിസില്‍ എത്തിയത്. എസ്എഫ്‌ഐഒ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍ നടന്നത്.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, ഐടി സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്നാണ് കേസ്. എന്നാല്‍ ഈ തുകയ്ക്ക് പകരമായി എക്‌സാലോജിക് സിഎംആര്‍എല്ലിന് യാതൊരുവിധ പ്രത്യേക സേവനങ്ങളും നല്‍കിയിട്ടില്ലെന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മക്കളായ ശരണ്‍ എസ് കര്‍ത്ത, ജയ എസ് കര്‍ത്ത, ഷിബി എസ് കര്‍ത്ത എന്നിവരെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ വീണ വിജയന്റെ വാദങ്ങള്‍ വീണ്ടും പരിശോധിക്കാനാണ് ഇഡിയുടെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!