മസ്‌കറ്റ്: 2026 ഫിഫ ലോകകപ്പിന്റെ ആവേശം ഉയരുന്നതിനിടെ, ഫിഫയുമായി സഹകരിച്ച് പ്രത്യേക സ്മാരക വെള്ളി നാണയം പുറത്തിറക്കുന്നതായി ഒമാൻ സെൻട്രൽ ബാങ്ക് (സിബിഒ) പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തെ അനുസ്മരിക്കുന്നതിനായാണ് ഈ പ്രത്യേക നാണയം പുറത്തിറക്കുന്നത്.
0.999 ശുദ്ധമായ വെള്ളി ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന നാണയത്തിന് ഒരു ഒമാൻ റിയാലാണ് ഫേസ് വാല്യു. 38.61 മില്ലിമീറ്റർ വ്യാസവും 28.28 ഗ്രാം ഭാരവുമുള്ള നാണയം ഉയർന്ന സാങ്കേതിക നിലവാരങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്.
ആകെ 5,000 നാണയങ്ങളാണ് പുറത്തിറക്കുന്നത്. ഇതിൽ 1,000 എണ്ണം ഒമാനിലെ പ്രാദേശിക വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കും. ശേഷിക്കുന്ന 4,000 നാണയങ്ങൾ ഫിഫ ലൈസൻസുള്ള വിതരണ കമ്പനികൾ വഴി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കും.

2026 ജൂൺ 30 മുതൽ നാണയം ലഭ്യമാകും. റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ സിബിഒ ശാഖകളിലും ഓപ്പറ ഗാലേറിയയിലെ ഒമാൻ പോസ്റ്റ് സെയിൽസ് ഔട്ട്‌ലെറ്റിലൂടെയും വാങ്ങാൻ സാധിക്കും.
അന്താരാഷ്ട്ര വിപണിയിലെ വെള്ളി വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നാണയത്തിന്റെ അന്തിമ വില വ്യത്യാസപ്പെടാമെങ്കിലും, കുറഞ്ഞത് 73 ഒമാൻ റിയാൽ വിലയുണ്ടാകുമെന്നാണ് സൂചന. ഫുട്ബോൾ ആരാധകരും നാണയ ശേഖരകരും ഒരുപോലെ ഈ സ്മാരക നാണയം സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
