തൃശൂർ: നഗരത്തിലെ ഒരു ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ജൂൺ 27-ന് ഉച്ചയ്ക്ക് ഏകദേശം 2.30-ഓടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. ഒരു ഓട്ടോ ഡ്രൈവറാണ് യുവതിയെ ലോഡ്ജിലെത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ഇന്ന് ഉച്ചയോടെ മുറി ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.

പ്രസവവുമായി ബന്ധപ്പെട്ട ആരോഗ്യസങ്കീർണതകളാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ.സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
