മൺട്രിയോൾ: കാനഡയിലെ കെബെക്കിലും തെക്കുകിഴക്കൻ ഒന്റാരിയോയിലും ഉഷ്ണതരംഗം തുടരുന്നതിനിടെ, കനത്ത മഴയും ഇടിമിന്നലും.
മഴയെ തുടർന്ന് 55,000-ത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റും മഴയും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതും, വൈദ്യുതി ലൈനുകൾ തകരാറിലായതുമാണ് വൈദ്യുതി തടസ്സത്തിന്റെ പ്രധാന കാരണം. ലോറന്റിയൻസ്, ലനോഡിയർ, മോണ്ടറെജി മേഖലകളെയാണ് വൈദ്യുതി മുടക്കം ഏറ്റവും കൂടുതൽ ബാധിച്ചത്.
മോശം കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതിലൈനുകൾ തകർന്നുവീണിരിക്കാമെന്ന് ഹൈഡ്രോ-കെബെക് മുന്നറിയിപ്പ് നൽകി. നിലത്ത് വീണുകിടക്കുന്ന വൈദ്യുതിലൈനുകളിൽ സ്പർശിക്കരുതെന്നും അവയിൽ ഇപ്പോഴും വൈദ്യുതി പ്രവഹിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു. ഇത്തരം ലൈനുകൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രദേശം സുരക്ഷിതമാക്കുന്നതിനായി ഉടൻ 911-ൽ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച ആരംഭിച്ച ഉഷ്ണതരംഗം കെബെക്കിനും ഒന്റാരിയോയുക്കുമൊപ്പം ന്യൂബ്രൺസ് വിക് , നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഈ മേഖലകളിൽ എൻവയൺമെന്റ് കാനഡ യെല്ലോ ഹീറ്റ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ കെബെക്കിൽ വെള്ളിയാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്നും ഹ്യുമിഡെക്സ് മൂല്യം 40 ഡിഗ്രിക്ക് അടുത്ത് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ താപനിലയും ഈർപ്പവും ക്രമേണ കുറയുമെന്നാണ് പ്രവചനം.
