ലാഹോര്‍: പാക്കിസ്ഥാനില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പാക് ഉപപ്രധാനമന്ത്രിയുടെ അടുത്ത ബന്ധു അടക്കം നാലുപേര്‍ അറസ്റ്റില്‍. പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദര്‍, ഹസ്സന്‍ റാസ, സിക്കന്ദര്‍ ഖാന്‍, സാജിദ് അലി എന്നിവരാണ് ലാഹോറില്‍ പിടിയിലായത്. ലാഹോറിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദര്‍ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതര്‍ലന്‍ഡ്‌സ്, വെനസ്വേല സ്വദേശികളായ രണ്ട് സ്ത്രീകളാണ് ലാഹോറില്‍ വെച്ച് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. ജൂണ്‍ 29-നായിരുന്നു സംഭവം. അഞ്ചുപേര്‍ ചേര്‍ന്നാണ് വിദേശവനിതകളെ പീഡിപ്പിച്ചതെന്നും ഇതില്‍ ഒളിവിലുള്ള അഞ്ചാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതിയായ റാസ ദറിനെ ഈ സ്ത്രീകള്‍ക്ക് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. സിംഗപ്പൂരില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് റാസ ദറും വിദേശവനിതകളും തമ്മില്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള ബിസിനസില്‍ പങ്കാളികളാവുകയും ചെയ്തു. ഈ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പരിചയക്കാരായ വിദേശവനിതകളെ റാസ ദര്‍ തന്നെയാണ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് ജൂണ്‍ 29-ന് ഇവര്‍ ലാഹോറില്‍ വിമാനമിറങ്ങുകയായിരുന്നു.
തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും റാസ ദറും കൂട്ടാളികളും ചേര്‍ന്ന് തങ്ങളെ നിര്‍ബന്ധപൂര്‍വ്വം തട്ടിക്കൊണ്ടുപോവുകയും, ഒരു രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനത്തിന് ശേഷം ഇവരെ വിട്ടയക്കണമെങ്കില്‍ വന്‍ തുക മോചനദ്രവ്യമായി നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, തടവിലാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ സ്‌പെയിനിലുള്ള തന്റെ പിതാവിനെ രഹസ്യമായി ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിതാവ് ഉടന്‍ തന്നെ സ്‌പെയിനില്‍ നിന്ന് പാക്കിസ്ഥാന്‍ പൊലീസിന് കൃത്യമായ വിവരങ്ങള്‍ കൈമാറി. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള റെയ്ഡിലാണ് വിദേശവനിതകളെ മോചിപ്പിക്കാനും പ്രതികളെ വലയിലാക്കാനും സാധിച്ചത്.
