അമേരിക്കൻ താരം ബലോഗന്റെ ചുവപ്പ് കാർഡ് വിലക്ക് ഫിഫ നാടകീയമായി നീക്കിയതിനെതിരെ യുവേഫയും കായികലോകവും രംഗത്ത്.
ലോകകപ്പ് ഫുട്ബോളിൽ വൻ വിവാദത്തിന് തിരികൊളുത്തി യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ചുവപ്പ് കാർഡ് വിലക്ക് ഫിഫ നാടകീയമായി നിർത്തിവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതിനെതിരെ കടുത്ത ഭാഷയിൽ രംഗത്തുവന്ന യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ, ഫിഫ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് കളിയിലെ ‘ചുവപ്പുരേഖ’ മറികടന്നതായി തിങ്കളാഴ്ച കുറ്റപ്പെടുത്തി. ഫിഫയുടെ തീരുമാനം അവിശ്വസനീയവും കളിയിലെ സുതാര്യത തകർക്കുന്നതുമാണെന്ന് യുവേഫ പ്രസ്താവനയിൽ പറഞ്ഞു.

ബെൽജിയത്തിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിന് തൊട്ടുമുമ്പാണ് 25-കാരനായ ബലോഗന്റെ സസ്പെൻഷൻ ഒരു വർഷത്തെ പ്രൊബേഷൻ കാലയളവിലേക്ക് ഫിഫ മാറ്റിവെച്ചത്. ജൂലൈ 1-ന് ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരായ മത്സരത്തിൽ (യുഎസ് ജയം 2-0) ബോസ്നിയൻ ഡിഫൻഡർ താരിക് മുഹാരെമോവിച്ചിന്റെ കാലിൽ ചവിട്ടിയതിനാണ് ബലോഗന് റെഡ് കാർഡ് ലഭിച്ചത്. വാർ (VAR) പരിശോധനയ്ക്ക് ശേഷം ബ്രസീലിയൻ റഫറി റാഫേൽ ക്ലോസാണ് കാർഡ് ഉയർത്തിയത്. ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടിയ താരം ഇതോടെ സിയാറ്റിലിൽ നടക്കുന്ന പ്രീക്വാർട്ടറിൽ കളിക്കാൻ യോഗ്യനായി.
“ഇത് ഭ്രാന്താണ്, നിയമം നിയമമായി തുടരണം” എന്ന് മുൻ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് ആഞ്ഞടിച്ചപ്പോൾ, രാഷ്ട്രീയ ഫോൺ കോളുകൾ കൊണ്ടല്ല റെഡ് കാർഡുകൾ റദ്ദാക്കേണ്ടതെന്ന് മുൻ ഫിഫ തലവൻ സെപ്പ് ബ്ലാറ്റർ ഓർമ്മിപ്പിച്ചു. തങ്ങളോട് വിശദീകരണം ചോദിക്കാൻ പോലും ഫിഫ സമയം നൽകിയില്ലെന്ന് ബെൽജിയം ഫുട്ബോൾ അസോസിയേഷനും കുറ്റപ്പെടുത്തി. എന്നാൽ, വലിയൊരു അനീതി തിരുത്തിയതിന് ട്രംപ് ഫിഫയ്ക്ക് നന്ദി പറഞ്ഞു. യുഎസ് മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ ഇംഗ്ലണ്ട് മാനേജർ തോമസ് ടുഹൽ ഇതിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്തു. കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ യൂറോപ്യൻ കമ്മീഷണർ ഗ്ലെൻ മിക്കാലെഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
