Wednesday, July 8, 2026

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു ഇനി അഞ്ചുപേരിലൂടെ ജീവിക്കും

കോഴിക്കോട്: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് ഇരിങ്ങല്‍ സ്വദേശിയായ ഇരുപതുകാരന്‍ കെ. വിഷ്ണു ഇനി അഞ്ചുപേരിലൂടെ ജീവിക്കും. വിഷ്ണുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് മരണശേഷവും അഞ്ച് രോഗികള്‍ക്കായി കുടുംബം കൈമാറിയത്. വയനാട് ഓറിയെന്റല്‍ കോളേജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന വിഷ്ണുവിന് ജൂലൈ ആറിന് കഠിനമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സകള്‍ ഫലിക്കാതെ ജൂലൈ ഏഴിന് രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മകന്റെ വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവദാനത്തിന് അമ്മ ഷിബിനയും സഹോദരി ജ്യോതികയും മുന്നോട്ടുവരികയായിരുന്നു.

ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം പ്രത്യേക ‘ഗ്രീന്‍ കോറിഡോര്‍’ ഒരുക്കി അതീവ ജാഗ്രതയോടെയാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശപ്രകാരം പൊലീസ് പ്രത്യേക പാതയൊരുക്കുകയായിരുന്നു. കോഴിക്കോട് നിന്നും രാവിലെ 8.40-ന് പുറപ്പെട്ട ആംബുലന്‍സ്, വിവിധ ജില്ലകളിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെ ഗതാഗതക്കുരുക്കില്ലാതെ ഉച്ചയ്ക്ക് 12.17ഓടെ കോട്ടയത്ത് എത്തിച്ചു. തുടര്‍ന്ന് അവിടെ ചികിത്സയിലുള്ള ഇടുക്കി ഉപ്പുത്തോട് സ്വദേശിയായ 46 വയസുകാരന് വൃക്ക വിജയകരമായി മാറ്റിവെക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

വിഷ്ണുവിന്റെ രണ്ടാമത്തെ വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിനിയായ 32 വയസുകാരിയായ രോഗിയ്ക്കാണ് നല്‍കിയത്. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 50 വയസുകാരനായ തൃശ്ശൂര്‍ സ്വദേശിക്കും രണ്ട് നേത്രപടലങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുമായി കൈമാറി. വിഷ്ണുവിന്റെ വേര്‍പാടിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ തയ്യാറായ കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനം നാടിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!