ഓട്ടവ: ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ ഗർവിന്ദർ സിങ് ദിയോ ഫ്രാൻസിൽ അറസ്റ്റിലായി. കാനഡയിലെയും അമേരിക്കയിലെയും നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നത്.
വൻതോതിൽ മയക്കുമരുന്ന് കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഗർവിന്ദർ സിങിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഫ്രാൻസിലുള്ള ഇയാളെ വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലായി ഇരുപതിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
2023-ൽ കാനഡയിൽ സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട കേസും ഇതേ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിച്ചുവരുന്നത്. അറസ്റ്റിലായ ഗർവിന്ദർ സിങ്ങിനും കുടുംബാംഗങ്ങൾക്കുമെതിരെ കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും വഴി സമ്പാദിച്ചെന്നു സംശയിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വൻതോതിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായി കാനഡയിൽ നിന്ന് മാത്രം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാനികളാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌നോയ് ഈ കുറ്റകൃത്യ ശൃംഖലയിലെ പ്രധാന നേതാക്കളിൽ ഒരാളാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്താൻ നിർദേശം നൽകിയതും ബിഷ്‌നോയ് ആണെന്ന് അന്വേഷണ രേഖകളിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട കോടതികളുടെ അന്തിമ വിധി ഇതുവരെ ഉണ്ടായിട്ടില്ല.
രണ്ട് വർഷത്തോളമായി വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കനേഡിയൻ പൊലീസ് അറിയിച്ചു. സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരായ പോരാട്ടത്തിൽ ഇത് സുപ്രധാന നേട്ടമാണെന്നും പൊതുസുരക്ഷ ശക്തിപ്പെടുത്താൻ ഈ നടപടികൾ സഹായകരമാകുമെന്നും പൊലീസ് വ്യക്തമാക്കി.
