ലണ്ടൻ: യെമൻ തീരത്തിന് സമീപം ഏദൻ ഉൾക്കടലിൽ സഞ്ചരിച്ചിരുന്ന കെമിക്കൽ ടാങ്കർ സായുധരായ ആക്രമണകാരികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. അസാന (Asana) എന്ന ടാങ്കറിലാണ് ആക്രമണം നടന്നത്. കപ്പലിന്റെ നിയന്ത്രണം ആക്രമണകാരികൾ ഏറ്റെടുത്തതായി സമുദ്ര സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നിൽ സൊമാലിയൻ കടൽക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക സംശയം. അതേസമയം, യെമനിലെ ഹൂതി വിമതരുടെ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.സൊമാലിയൻ തുറമുഖമായ ബോസസോയിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് പിടിച്ചെടുത്തത്. ആക്രമണകാരികളുടെ എണ്ണം, അവർ കപ്പലിൽ പ്രവേശിച്ച രീതി, കപ്പലിന്റെയും ജീവനക്കാരുടെയും നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് സമുദ്ര സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

യെമനിലെ അൽ മുഖല്ല തുറമുഖത്തിന് ഏകദേശം 65 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്ത്, ഏദൻ ഉൾക്കടലിലൂടെ കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്നപ്പോഴാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.സംഭവത്തെ തുടർന്ന് കപ്പലിന്റെ സുരക്ഷാ സ്ഥിതിയും മേഖലയിൽ നിലനിൽക്കുന്ന സമുദ്ര സുരക്ഷാ സാഹചര്യങ്ങളും നിരീക്ഷിച്ചുവരികയാണ്.
