തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. വിഷയം അനാവശ്യ വിവാദങ്ങളിലേക്ക് നീക്കിയത് കെഎസ്‌യുവിന്റെ പ്രതികരണങ്ങളാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രസ്താവനകൾക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന വിലയിരുത്തലിലാണ് വി ഡി സതീശൻ പക്ഷം. കെ സി വിഭാഗം കെഎസ്‌യുവിനെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കുകയാണെന്ന വിമർശനവും സതീശൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ കത്ത് ചർച്ചയായതിനെ തുടർന്നാണ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചതെന്നാണ് കെഎസ്‌യുവിന്റെ വിശദീകരണം. വിവാദം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കി.

വിഷയത്തിൽ കെഎസ്‌യു നേതാക്കൾ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനായില്ലെന്നാണ് വിവരം. അതേസമയം സർക്കാരിന്റെ ഭാഗത്തുനിന്ന് കെഎസ്‌യുവിന്റെ നിലപാടുകൾ പരിഗണിക്കുന്ന തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സർക്കാരിനെതിരെ തുറന്ന പോരെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. പട്ടികയിൽ ഉൾപ്പെട്ട പേരുകളുമായി സർക്കാർ മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ കെഎസ്‌യു നേതാക്കളുടെ അഭിപ്രായങ്ങൾ മുഖ്യമന്ത്രി കേട്ടെങ്കിലും, തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല. ഇതോടെ സർക്കാർ പ്ലീഡർ നിയമന വിഷയത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ ചർച്ചയാകുകയാണ്.
