തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ 37 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
നിരാഹാര സമരം നടത്തിയിരുന്ന ഉദ്യോഗാർഥി വളർമതിക്ക് വിദ്യാഭ്യാസ മന്ത്രി നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് ആരോഗ്യനില പരിഗണിച്ച് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെയും നിയമനം നടക്കാതെയും തുടർച്ചയായി പുതിയ വിജ്ഞാപനങ്ങൾ ഇറങ്ങുന്ന സാഹചര്യം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉദ്യോഗാർഥികൾ പറഞ്ഞു. നിലവിലെ റാങ്ക് ലിസ്റ്റിന് ഏകദേശം ഒന്നര വർഷം കാലാവധിയുണ്ടെന്നും കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ അത് നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കുക, ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാർ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സർക്കാരിന്റെ ഉറപ്പുകളിൽ അനുകൂലമായ നടപടിയുണ്ടാകുന്നതുവരെ സമരപ്പന്തലിൽ സമാധാനപരമായ സാന്നിധ്യം തുടരുമെന്ന് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. 45 ദിവസത്തിനുള്ളിൽ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും ഉദ്യോഗാർഥികൾ മുന്നറിയിപ്പ് നൽകി.
