ന്യൂഡൽഹി : ‘ബേട്ടി പഠാവോ ബേട്ടി ബചാവോ ’ മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ വനിതാഎംപിമാർ തങ്ങളെ പിന്തുണയ്ക്കണമെന്നു സമരരംഗത്തുള്ള ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി എന്നിവരടക്കം 41 ബിജെപി എംപിമാർക്കാണു കത്തയച്ചു. സമരത്തെ പിന്തുണയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ നാളെ ഓഫിസുകൾക്കുസമീപം പ്രതിഷേധിക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു. 18ന് ഇടതുസംഘടനകൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ലൈംഗികാതിക്രമ പരാതികളിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം 23 ദിവസം പിന്നിട്ടു. ഇതുവരെ ഒരു ബിജെപി വനിതഎംപി പോലും പ്രതികരിച്ചിട്ടില്ലെന്നു താരങ്ങൾ പറഞ്ഞു.
സമരത്തിനു പിന്തുണയുമായി സിഐടിയു, കിസാൻസഭ, എസ്എഫ്ഐ–ഡിവൈഎഫ്ഐ തുടങ്ങിയ ഇടതുസംഘടനകളുടെ നേതൃത്വത്തിൽ ജന്തർമന്തറിലെ സമരവേദിയിലേക്കു മാർച്ച് നടത്തി. കേന്ദ്ര സർക്കാർ സർവസംവിധാനങ്ങളും ഉപയോഗിച്ചു ബ്രിജ്ഭൂഷനെ സംരക്ഷിക്കുകയാണെന്നു വി. ശിവദാസൻ എംപി പറഞ്ഞു.
ഇതിനിടെ ഗുസ്തി ഫെഡറേഷന്റെ പൂർണനിയന്ത്രണം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി ഏറ്റെടുത്തു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്മിറ്റിക്കു കൈമാറാൻ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറലിനു കഴിഞ്ഞ ദിവസം ഐഒഎ നിർദേശം നൽകിയിരുന്നു.