ഓട്ടവ : ഇന്ന് റഫ ക്രോസിംഗിലൂടെ ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ അനുവദിക്കുന്ന വിദേശ പൗരന്മാരുടെ പട്ടികയിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ഈജിപ്ഷ്യൻ, ഇസ്രായേൽ സർക്കാരുകളുടെ സഹകരണത്തോടെ, റഫ ക്രോസിംഗിലൂടെ യാത്ര ചെയ്യാൻ അനുമതി ലഭിച്ച വിദേശികളുടെ പ്രതിദിന ലിസ്റ്റ് ‘ക്രോസിംഗ് ആന്റ് ബോർഡേഴ്‌സ് ജനറൽ അതോറിറ്റിയാണ് പുറത്തുവിടുന്നത്.
234 കനേഡിയൻ പൗരന്മാരെയും സ്ഥിര താമസക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്നലെ ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടില്ല. രണ്ട് ദിവസം അടച്ചിട്ടതിന് ശേഷം ഞായറാഴ്ച വീണ്ടും റഫ ക്രോസിംഗ് തുറന്നതിന് ശേഷമാണ് ഗാസയിൽ കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് പാലായനം ചെയ്യാനായത്.

വെള്ളിയാഴ്ച, 266 കനേഡിയൻ പൗരന്മാർ, സ്ഥിര താമസക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഈ പട്ടികയിൽ ഉൾപ്പെട്ട ചില കാനഡക്കാർ ഇതുവരെ ഗാസ വിട്ടതായി സ്ഥിരീകരിച്ചിട്ടില്ല.
റഫ അതിർത്തി കടക്കുന്നവർക്ക് 72 മണിക്കൂർ വരെ രാജ്യത്ത് തങ്ങാൻ ഈജിപ്ഷ്യൻ സർക്കാർ അനുമതി നൽകുന്നുണ്ട്. കൂടാതെ ഗാസയിൽ നിന്നെത്തുന്ന കനേഡിയൻ പൗരന്മാർക്ക് കെയ്‌റോയിലേക്കുള്ള യാത്രാ സൗകര്യങ്ങളും തുടർ യാത്ര ഉറപ്പാക്കുന്നത് വരെ ഭക്ഷണവും താമസവും നൽകി ഈജിപ്തിലെ കനേഡിയൻ എംബസി സഹായം നൽകും.
