പി പി ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി : റഷ്യ യുക്രെയ്‌നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തില്‍ രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാര്‍ച്ച് 11 നു വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
റഷ്യയെ കൂടുതല്‍ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്രംലിന്‍ രാസായുധം പ്രയോഗിച്ചാല്‍ എന്തു ചെയ്യുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, താന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നതിന് ഈ സന്ദര്‍ഭം ഉപയോഗിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
റഷ്യന്‍ സേനക്കെതിരെ കെമിക്കല്‍, ജൈവായുധങ്ങള്‍ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്‌നു നല്‍കുന്നുവെന്ന റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ന്‍ സര്‍ക്കാരുകള്‍ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിക്കുന്നതിനുള്ള ഒരു മറയായിട്ടാണ് റഷ്യ ഇതിനെ കാണുന്നതെന്നും ഇരു രാജ്യങ്ങളും ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ റഷ്യയുടെ തെറ്റായ ആരോപണങ്ങളെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസും അപലപിച്ചു. യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കുകയാണ് റഷ്യയുടെ നിലനില്‍പ്പിനു നല്ലതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വീണ്ടും മുന്നറിയിപ്പു നൽകി.