ന്യൂ ഡൽഹി : തുടര്‍ച്ചയായ രണ്ടു പലിശവര്‍ധനയ്ക്കു പിന്നാലെ നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി മൂന്നാം ഘട്ട പലിശനിരക്കു വര്‍ധിപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ നിരക്കായ റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി. അര ശതമാനം ഉയര്‍ന്നതോടെ അടിസ്ഥാന പലിശ 5.4 ശതമാനമായി. ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകള്‍ ഇതോടെ ഉയരും.
പണപ്പെരുപ്പം തുടരുന്നതും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവുമാണ് തീരുമാനത്തിനു പിന്നിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സ്ഥിതി പ്രവചനാതീതമാണെന്നും പണപ്പെരുപ്പത്തോത് ഉയര്‍ന്നു തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലിശനിരക്കില്‍ സമീപകാലത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ആഗോള സാമ്പത്തിക സ്ഥിതി പ്രവചനാതീതമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെയും യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെയും വഴിയിലാണ് റിസര്‍വ് ബാങ്കും പോകുന്നത്.
