അരികൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മറ്റന്നാൾ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ആലോചന. ഇന്ന് വൈകീട്ട് വിദഗ്ദ സമിതി വീണ്ടും യോഗം ചേരും. അതേസമയം അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നത് വിലക്കിയ ഹൈകോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്.
അരിക്കൊമ്പൻ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. നിലവിൽ ഉള്ള മേഖലയിൽ നിന്ന് ആനയെ മറ്റേണ്ടത് അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ആനയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ആലോചന. മറ്റന്നാൾ ചിന്നക്കനാലിൽ എത്തി പ്രശ്നബാധിത മേഖലകൾ സന്ദർശിച്ച ശേഷമാകും അന്തിമ തീരുമാനം. ചിന്നക്കനാൽ, ശാന്തൻപാറ, 301 കോളനി, പൂപ്പാറ പ്രദേശങ്ങളിൽ സന്ദർശനം നടത്തും. കാട്ടാന ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വരുന്ന ബുധനാഴ്ചയാണ് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കുക. ഇതിന് മുൻപായി വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്രശ്നത്തിന് പരിഹാരമാകാതെ പിരിഞ്ഞു പോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് സിങ്ക്കണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.
