റെജൈന : ബ്രിട്ടീഷ് കൊളംബിയൻ തുറമുഖങ്ങളിൽ എട്ട് ദിവസമായി തുടരുന്ന തൊഴിലാളി സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സസ്കച്ചുവൻ ചേംബർ ഓഫ് കൊമേഴ്സ് അഭ്യർത്ഥിച്ചു. കയറ്റുമതിയെ മാത്രം വൻതോതിൽ ആശ്രയിക്കുന്ന വ്യവസായങ്ങൾക്കിടയിൽ ആശങ്കകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും പണിമുടക്ക് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയതായും സസ്കച്ചുവൻ ചേംബർ ഓഫ് കൊമേഴ്സ് പറയുന്നു.
കനേഡിയൻ സമ്പദ്വ്യവസ്ഥ അപകടത്തിലാക്കുന്ന ഈ സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ എല്ലാ ഓപ്ഷനുകളും സ്വീകരിക്കണമെന്ന് സസ്കച്ചുവൻ പ്രീമിയർ സ്കോട്ട് മോ ആവശ്യപ്പെട്ടു.

തുറമുഖ സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ ഇരുഭാഗത്തും സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്ന് കാൾഗറിയിൽ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പൊട്ടാഷും വളവും കയറ്റുമതി ചെയ്യുന്ന പ്രവിശ്യയായ സസ്കച്ചുവൻ, കൂടുതൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തുറമുഖ പണിമുടക്ക് അവസാനിപ്പിക്കാനുള്ള വഴികൾ പ്രവിശ്യ-ഫെഡറൽ സർക്കാരുകൾ സ്വീകരിക്കണമെന്ന് മൈനിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്രവിശ്യയുടെ വ്യാപാരത്തിന്റെ 44 ശതമാനവും വാൻകൂവർ-ഫ്രേസർ തുറമുഖത്തിലൂടെയാണ് നടക്കുന്നത്. ഇത് ഏകദേശം 17 ബില്യൺ ഡോളർ വരുമെന്നും സസ്കച്ചുവൻ ചേംബർ ഓഫ് കൊമേഴ്സ് സിഇഒ പ്രഭാ രാമസ്വാമി പറഞ്ഞു. പ്രവിശ്യയിൽ ചരക്കു നീക്കത്തിന് ആവിശ്യമായ ശേഷിയുള്ള തുറമുഖങ്ങളില്ലാത്തതിനാൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് വഴിയുള്ള റീ-റൂട്ടിംഗ് പോലുള്ള ഓപ്ഷനുകൾ കയറ്റുമതിക്കാർക്ക് കൂടുതൽ ചിലവ് സൃഷ്ടിക്കുമെന്ന് രാമസ്വാമി പറയുന്നു.
തൊഴിൽ തർക്കം വിതരണ ശൃംഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ചരക്കുകളുടെ ക്ഷാമത്തിനും ചെലവ് വർധിപ്പിക്കാനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രവിശ്യാ മന്ത്രിമാർ, പണിമുടക്ക് മുന്നോട്ട് പോകുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഫെഡറൽ സർക്കാരിന് കത്തയച്ചിരുന്നു.
