ഓട്ടവ : ജൂലൈയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ 41,000 തൊഴിലവസരങ്ങളുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. തൊഴിലന്വേഷകരുടെ എണ്ണത്തിൽ ജൂണിൽ നിന്ന് ഏകദേശം മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ തൊഴിലില്ലായ്മ നിരക്ക് 6.9ശതമാനമായി തുടരുന്നതായും ഏജൻസി അറിയിച്ചു. ജൂലൈയിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 51,000 ഫുൾ ടൈം ജോലികൾ നഷ്ടപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണെന്നും ഫെഡറൽ ഏജൻസി പറയുന്നു.

ജൂലൈയിൽ നിരവധി വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞതായി ഏജൻസി റിപ്പോർട്ടിൽ പറയുന്നു. വിവരസാങ്കേതികവിദ്യ, സംസ്കാരം, വിനോദം എന്നീ മേഖലകളിൽ 29,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. കൂടാതെ നിർമ്മാണ മേഖലയിലും 22,000 തൊഴിലവസരങ്ങൾ കുറഞ്ഞതായും ഏജൻസി അറിയിച്ചു. അതേസമയം ഗതാഗത, വെയർഹൗസിങ് മേഖലകളിൽ 26,000 തൊഴിലവസരങ്ങൾ വർധിച്ചത് ഈ നഷ്ടത്തിന് പരിഹാരമായി. ജനുവരി മുതൽ ഈ മേഖലയുടെ ആദ്യത്തെ തൊഴിൽ വളർച്ചയാണിത്. കാനഡയിൽ യുഎസ് താരിഫ് ബാധിച്ച പ്രധാന മേഖലയായ ഉൽപ്പാദന മേഖലയിൽ ജൂലൈയിൽ 5,300 തൊഴിലവസരങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ട് തുടർച്ചയായ രണ്ടാം മാസവും മിതമായ തൊഴിൽ വളർച്ച രേഖപ്പെടുത്തി. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ, ഉൽപ്പാദന മേഖലയിൽ 9,400 തൊഴിലവസരങ്ങൾ കുറഞ്ഞു.
