ഓട്ടവ: കുടിയേറ്റ ലക്ഷ്യങ്ങൾ കുറച്ചതിനെത്തുടർന്ന് ജനസംഖ്യാ വളർച്ചാ നിരക്ക് മന്ദഗതിയിലായത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ഫെഡറൽ സർക്കാർ കുടിയേറ്റം നിയന്ത്രിച്ച് 16 മാസങ്ങൾ പിന്നിടുമ്പോൾ, തുടർച്ചയായ രണ്ടാം വർഷവും ജനസംഖ്യാ വളർച്ച പൂജ്യം ശതമാനത്തിൽ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൊത്തത്തിലുള്ള ചെലവഴിക്കലുകൾ കുറയ്ക്കുമെങ്കിലും, സാമ്പത്തിക രംഗത്തെ മറ്റ് ചലനങ്ങൾ ഈ ആഘാതത്തെ ഒരു പരിധിവരെ ലഘൂകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കാനഡയിൽ കുടിയേറ്റ നിയന്ത്രണത്തെത്തുടർന്ന് ജനസംഖ്യാ വളർച്ച കുറഞ്ഞത് റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചു. വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും വരവ് കുറഞ്ഞതോടെ രാജ്യത്തുടനീളം, പ്രത്യേകിച്ച് ഒന്റാരിയോ, ബിസി പ്രവിശ്യകളിൽ വാടക നിരക്കിൽ ഇടിവുണ്ടായി. വാടക വിപണിയിലെ ഈ മാന്ദ്യം 2028 വരെ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചത് വിപണിയിൽ ആശ്വാസമാകുന്നുണ്ടെങ്കിലും ജനസംഖ്യാ കുറവ് ഉൽപ്പാദന മേഖലയെയും ജിഡിപിയെയും ബാധിച്ചിട്ടുണ്ട്. 2025-ൽ ജിഡിപി വളർച്ച 1.7 ശതമാനമായി കുറഞ്ഞു. വരാനിരിക്കുന്ന പുതിയ വ്യാപാര കരാറുകളും അന്താരാഷ്ട്ര സാഹചര്യങ്ങളുമാകും കാനഡയുടെ ഭാവി സാമ്പത്തിക വളർച്ചയിൽ ഇനി നിർണ്ണായകമാവുക.
