തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ മെൻസ് അസോസിയേഷന് തമാശ കലർത്തിയ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സ്ത്രീകളുടെ കൈകളിൽ മിച്ചം വരുന്ന പണം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
”മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണ്. ഞാൻ പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പണം വീട്ടിൽ എത്തും. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ കുറച്ച് പേർ വീട്ടിൽ കൊടുക്കും, ബാക്കി എവിടെ പോകുമെന്ന് അറിയില്ല. ഒടുവിൽ അത് സർക്കാരിന് തന്നെ തിരിച്ചുകിട്ടും,” എന്ന് മുഖ്യമന്ത്രി ചിരിയോടെയാണ് പറഞ്ഞത്.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും വേണ്ടി ആരംഭിച്ച ‘പ്രിയദർശിനി’ പദ്ധതി ഒരു ക്ഷേമപദ്ധതി മാത്രമല്ല, സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്രാ ആനുകൂല്യം നൽകുന്നത് ലിംഗവിവേചനമാണെന്ന് ആരോപിച്ച് മെൻസ് അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ വലിയ ജനശ്രദ്ധയാണ് നേടുന്നത്. സ്ത്രീകളുടെ യാത്രാചെലവ് കുറച്ച് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു.
