ഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾ ശക്തമായതോടെ ആഗോള ധനവിപണികളിൽ ആശ്വാസം. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും പ്രകടമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതോടെ സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 1,097 പോയിന്റിലേറെ ഉയർന്ന് 76,625 നിലവാരത്തിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 333 പോയിന്റിലധികം മുന്നേറി 23,955 ന് സമീപം വ്യാപാരം നടത്തി. റിയൽറ്റി, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമൊബൈൽ മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എറ്റേണൽ, ഇൻഡിഗോ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ലാർസൻ ആൻഡ് ട്യൂബ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച മുന്നേറ്റം രേഖപ്പെടുത്തി.

അതേസമയം, യുഎസ്-ഇറാൻ ബന്ധത്തിൽ അനുകൂല പുരോഗതി ഉണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 83 ഡോളറിനടുത്തേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 80 ഡോളറിനടുത്തേക്കും താഴ്ന്നു.
ലോകത്തിലെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഈ ഇടിവ് ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുന്നതിനും കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനും ഇത് സഹായകമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശമിക്കുന്നതിന്റെ സൂചനകൾ നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. സമാധാന നീക്കങ്ങൾ തുടർന്നാൽ വരും ദിവസങ്ങളിലും വിപണിയിൽ അനുകൂല പ്രവണത തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
