കണ്ണൂർ: ബന്ധുവായ വ്യക്തിയെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യമുണ്ടാകുമെങ്കിൽ അത്തരം തീരുമാനങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്ഥാനാർഥിത്വത്തിൽ ബന്ധപ്പെട്ട നേതാവ് സ്വയം ഔചിത്യം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം അരീക്കോട് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. പാർട്ടിയെ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കും അവസരം നൽകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു നേതാവുമായി ബന്ധമുള്ള ആളുകൾ സ്വതന്ത്ര അർഹതകൊണ്ട് സ്ഥാനാർഥികളാകുമ്പോൾ അത് അംഗീകരിക്കാവുന്നതാണെന്നും, എന്നാൽ ബന്ധുത്വം അടിസ്ഥാനമാക്കി പാർട്ടിയെ വിമർശിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ അതിനെ മുൻകൂട്ടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട നേതാവ് തന്നെ സ്വയം പിൻമാറി മറ്റൊരു സ്ഥാനാർഥിയെ നിർദേശിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ ഒരു സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ ജാഗ്രത പാലിക്കാനായില്ലെന്ന സ്വയംവിമർശനം ജില്ലാ കമ്മിറ്റിയിൽ ഉയർന്നതായും, അത് സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചതായും ബേബി അറിയിച്ചു. പാർട്ടിയെ ദുഷ്പ്രചാരണങ്ങളിൽ നിന്ന് രക്ഷിക്കാനായി കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
