Saturday, June 20, 2026

ആല്‍ബര്‍ട്ട വിഘടനവാദം: ചെറുകിട നഗരങ്ങളില്‍ ഭിന്നത രൂക്ഷം

ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയെ കാനഡയില്‍ നിന്ന് വേര്‍പെടുത്തണമെന്ന വാദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോള്‍ പാര്‍ലമെന്റ് മന്ദിരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും അപ്പുറം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലേക്കും പടരുകയാണ്. പ്രാദേശിക പ്രതീകങ്ങളെയും രാഷ്ട്രീയ സന്ദേശങ്ങളെയും മുന്‍നിര്‍ത്തി ചെറിയ പട്ടണങ്ങളിലും അയല്‍പക്കങ്ങളിലും, എന്തിന് കുടുംബങ്ങള്‍ക്കുള്ളില്‍പ്പോലും കടുത്ത ഭിന്നതകള്‍ രൂപപ്പെടുന്നതായാണ് ഒടുവിലത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

കാല്‍ഗറിക്ക് സമീപമുള്ള സുന്ദ്രെ എന്ന ചെറിയ പട്ടണത്തില്‍ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിവന്നിരുന്ന പരമ്പരാഗത റോഡിയോ പരേഡ് ഇത്തവണ സംഘാടകര്‍ക്ക് പൂര്‍ണ്ണമായും റദ്ദാക്കേണ്ടി വന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. ആല്‍ബര്‍ട്ടയുടെ പതാകകള്‍ മാത്രം സ്ഥാപിച്ച ഒരു ഫ്‌ലോട്ട് പരേഡില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഒടുവില്‍ വലിയൊരു കമ്മ്യൂണിറ്റി പരിപാടി തന്നെ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചത്. ഫ്‌ലോട്ട് അനുവദിക്കുന്നതിനെച്ചൊല്ലി സംഘാടകരായ വോളന്റിയര്‍മാര്‍ക്ക് നേരെ ഭീഷണികള്‍ ഉണ്ടായതായാണ് സുന്ദ്രെ പ്രോ റോഡിയോ ആന്‍ഡ് റേസ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ എന്തായാലും അത് ജനകീയമായ ഒരു പരേഡ് മുടക്കുന്നതിലേക്ക് നീങ്ങരുതായിരുന്നു എന്നാണ് നാട്ടുകാരുടെ പക്ഷം.

മുന്‍കാലങ്ങളില്‍ ഉണ്ടായ അനുഭവങ്ങളാണ് ഫ്‌ലോട്ട് ആദ്യം നിരസിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് റോഡിയോ അസോസിയേഷന്‍ വക്താവ് ഡാര്‍ബി ക്രൌച്ച് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും എന്‍.ഡി.പി നേതാവ് ജഗ്മീത് സിംഗിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ 2022-ല്‍ ഇതേ പരേഡില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫ്‌ലോട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ രാഷ്ട്രീയത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ തങ്ങളുടെ ഫ്‌ലോട്ടില്‍ വെറും പത്ത് പതാകകള്‍ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫ്‌ലോട്ട് ഒരുക്കിയ സെയ്ന്‍ നൊവാക് വാദിക്കുന്നു. സ്വന്തം പ്രവിശ്യയുടെ പതാക പോലും ഉയര്‍ത്താന്‍ കഴിയാത്തത്ര കലുഷിതമായി ജനങ്ങളുടെ മനസ്സ് മാറിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് സമാനമായ മറ്റൊരു സംഭവം തൊട്ടടുത്ത ദിവസങ്ങളില്‍ ടാബര്‍ പട്ടണത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാനഡയില്‍ നിന്നുള്ള വേര്‍പിരിയലിനെ അനുകൂലിച്ച് പാതയോരത്ത് സ്ഥാപിച്ചിരുന്ന ഒരു വലിയ ബില്‍ബോര്‍ഡ് പരസ്യം അവിടുത്തെ പ്രാദേശിക ഭരണകൂടം ഇടപെട്ട് നീക്കം ചെയ്യിപ്പിച്ചു. ‘ഒട്ടാവയ്ക്ക് ഒരു ശക്തമായ സന്ദേശം നല്‍കൂ! ആല്‍ബര്‍ട്ടയെ തിരഞ്ഞെടുക്കൂ’ എന്നെഴുതിയ ബോര്‍ഡിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത് പൊതുജനങ്ങള്‍ക്ക് ശല്യമാണെന്ന് കാണിച്ച് നീക്കം ചെയ്തത്. എന്നാല്‍ ഈ പിന്‍വാങ്ങലില്‍ തളരില്ലെന്നും, വരാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രവിശ്യയിലുടനീളം ഇത്തരം കൂടുതല്‍ പരസ്യങ്ങള്‍ സ്ഥാപിക്കുമെന്നുമാണ് വിഘടനവാദ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കോറി മോര്‍ഗന്‍ വ്യക്തമാക്കുന്നത്.

വരുന്ന ഒക്ടോബര്‍ 19-ന് കാനഡയുടെ ഭാഗമായി തുടരണമോ അതോ വേര്‍പിരിയല്‍ നടപടികളിലേക്ക് കടക്കണമോ എന്ന് തീരുമാനിക്കാനുള്ള നിര്‍ണ്ണായക വോട്ടെടുപ്പിലേക്ക് ആല്‍ബര്‍ട്ട നീങ്ങുകയാണ്. ഈ രാഷ്ട്രീയ പോരാട്ടം വെറുമൊരു ഭരണഘടനാ ചര്‍ച്ച എന്നതിലുപരി, അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പോലും രണ്ട് ചേരികളിലാക്കുന്ന തരത്തിലുള്ള വലിയൊരു സാമൂഹിക ഭിന്നതയായി പ്രവിശ്യയില്‍ ആകെ പടര്‍ന്നുപിടിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!