ടൊറന്റോ: കാനഡയിലെ കിച്ചനർ മാർക്കറ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങളും സുരക്ഷാ പരിശോധനകളും തുടരുകയാണ്. തീപിടിത്തത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച പുലർച്ചെ 1.02 ഓടെയാണ് കിങ് സ്ട്രീറ്റ് ഈസ്റ്റിലുള്ള കിച്ചനർ മാർക്കറ്റിൽ തീപിടിത്തമുണ്ടായതായി അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.
മാർക്കറ്റിലെ ഒരു വ്യാപാര സ്റ്റാളിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആസൂത്രിതമായ തീപിടിത്തത്തിന്റതായ തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഏകദേശം 50,000 കനേഡിയൻ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

മാർക്കറ്റിന്റെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്ന് കിച്ചനർ നഗരസഭ അറിയിച്ചു. കെട്ടിടം സുരക്ഷിതമായി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സന്ദർശകരുടെയും വ്യാപാരികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നഗരസഭ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, നിലവിൽ കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
