തിരുവനന്തപുരം: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പുതിയ വഴിത്തിരിവ്. ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ഒരു കമ്പനി പ്രതിനിധിയുടെതായി പറയപ്പെടുന്ന ശബ്ദ സന്ദേശത്തിലാണ് കമ്മീഷൻ തുക നൽകിയതായി പരാമർശിക്കുന്നത്.
കരാർ പ്രകാരം മുഴുവൻ തുകയും കൈമാറിയതിന് ശേഷം കമ്മീഷൻ നൽകാനായിരുന്നു ആദ്യം ധാരണയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. എന്നാൽ, ബാക്കി നൽകാനുള്ള 4.65 ലക്ഷം രൂപ കൈമാറുന്നതിന് മുമ്പ് തന്നെ 31 ലക്ഷം രൂപ നൽകിയെന്നാണ് ഓഡിയോയിൽ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ കുടിശ്ശിക തുക നൽകാമെന്ന് അഞ്ജന ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്നും കമ്പനി പ്രതിനിധി പറയുന്നതായി ശബ്ദരേഖയിൽ കേൾക്കാം. സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഫണ്ട് ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നതും ഓഡിയോയിൽ വ്യക്തമാണ്.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ തലങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
