തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ രേഖകൾ പരിശോധിക്കുന്നതിനായി അന്വേഷണസംഘം പി.എസ്.സിയോട് രേഖകൾ കൈമാറാൻ ആവശ്യപ്പെട്ട് കത്ത് നൽകി. രേഖകൾ ലഭിക്കുന്ന മുറയ്ക്ക് വിശദമായ പരിശോധന ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. ഇതിനിടെ വിവിധ പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കൂടുതൽ പരാതികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികളും നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. നിലവിൽ ഈ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പിന്നീട് മറ്റ് പരീക്ഷകളെക്കുറിച്ചും പരാതികൾ ഉയർന്ന സാഹചര്യത്തിൽ അവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ആദ്യഘട്ടത്തിൽ ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
