തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇറാനിൽ വീണ്ടും അമേരിക്കൻ സൈനിക ആക്രമണം നടന്നു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം, ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ കപ്പലുകൾക്കും തുറമുഖങ്ങൾക്കുമെതിരായ അമേരിക്കയുടെ നാവിക ഉപരോധം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പാണ് പുതിയ ആക്രമണം നടന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30-ഓടെ അമേരിക്ക ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധ നടപടികൾ ആരംഭിച്ചു.ഹോർമോസ്ഗാൻ പ്രവിശ്യയിലും സിരിക്ക് മേഖലയിലും ബന്ദർ അബ്ബാസ് നഗരത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ ഇന്ത്യൻ പൗരന്മാരെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുന്ന സാഹചര്യം തുടരുകയാണ്. ഫെബ്രുവരി 28 മുതൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കൂടാതെ, 148 ഇന്ത്യക്കാരുള്ള ഏഴ് ഇന്ത്യൻ പതാകയുള്ള കപ്പലുകൾ കഴിഞ്ഞ നാല് മാസമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ജാഗ്രത തുടരുകയാണ്.
