Thursday, July 23, 2026

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്നതിനിടെ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ അതിവേഗ വിചാരണ ഉറപ്പാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റക്കാരെ വെറുതെ വിടില്ലെന്നും എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നും, രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷാ തട്ടിപ്പുകളിലും ചോര്‍ച്ചയിലും പങ്കാളികളായ എല്ലാവര്‍ക്കും മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ ഇടപെടല്‍.

എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പ്രതിപക്ഷവും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയും (CJP). പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി അടിയന്തരമായി ആവശ്യപ്പെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉചിതമായ നടപടിയുണ്ടാകുന്നതുവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിമാരുടെ വസതികളിലേക്ക് പോകില്ലെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!