ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ലിബറൽ പാർട്ടിയുടെ മേധാവിത്വം ഇടിയുന്നതായി പുതിയ സർവേ റിപ്പോർട്ട്. കാമ്പെയ്‌നിൻ്റെ അവസാന വാരാന്ത്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ലിബറലുകളുടെ ലീഡ് മൂന്ന് പോയിൻ്റായി കുറഞ്ഞതായി നാനോസ് റിസർച്ച് സർവേ സൂചിപ്പിക്കുന്നു.

ദേശീയതലത്തിൽ മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിയുടെ ജനപിന്തുണ 42 ശതമാനത്തിലേക്ക് ഇടിഞ്ഞതായി ഏപ്രിൽ 23-25 തീയതികളിൽ നാനോസ് റിസർച്ച് നടത്തിയ മൂന്ന് ദിവസത്തെ സർവേ സൂചിപ്പിക്കുന്നു. അതേസമയം പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവ് പാർട്ടിക്കുള്ള പിന്തുണ ഒരു പോയിൻ്റ് ഉയർന്ന് 39 ശതമാനമായി. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒമ്പത് ശതമാനവും, ബ്ലോക്ക് കെബെക്കോയിസ് (ആറ് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ ജനപിന്തുണ.
തിരഞ്ഞെടുപ്പിലെ പ്രധാന യുദ്ധഭൂമിയായ ഒൻ്റാരിയോയിൽ മത്സരം കടുത്തതോടെ ലിബറലുകളും കൺസർവേറ്റീവുകളും തമ്മിലുള്ള അന്തരം കുറയുന്നതിന് കാരണമായതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറയുന്നു. ഒൻ്റാരിയോയിൽ ഇരട്ട അക്ക ലീഡ് സ്വന്തമാക്കിയിരുന്ന ലിബറലുകളുടെ പിന്തുണ വെറും അഞ്ച് പോയിൻ്റിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ലിബറൽ പാർട്ടിയുടെ ലീഡ് കൺസർവേറ്റീവുകളുടെ 41 ശതമാനത്തെ അപേക്ഷിച്ച് ശതമാനത്തിൽ 46 ശതമാനമാണ്.

പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ലിബറൽ നേതാവ് മാർക്ക് കാർണിക്ക് 13 പോയിൻ്റ് നേട്ടമുണ്ട്. സർവേയിൽ പങ്കെടുത്ത 47% പേർ മാർക്ക് കാർണിയെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 34% പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. എൻഡിപി ലീഡർ ജഗ്മീത് സിങ് ആറ് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.