ഓട്ടവ : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ബാഡ്ജർ തടാകത്തിന് സമീപം ആരംഭിച്ച കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുന്നതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചിടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ പ്രവിശ്യയുടെ പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മേഖലയിൽ കാട്ടുതീ അപകടസാധ്യത വർധിച്ചതായി ഫിഷറീസ്, ഫോറസ്ട്രി, കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഈ വർഷത്തെ കാട്ടുതീ സീസൺ ഏപ്രിൽ 24 മുതൽ ആരംഭിച്ചു. 2024 ജൂലൈയിൽ, ലാബ്രഡോറിൽ ഉണ്ടായ വൻ കാട്ടുതീ കാരണം ഏഴായിരത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു. 14,000 ഹെക്ടറോളം ഭൂപ്രദേശമാണ് കത്തിനശിച്ചത്.

അതേസമയം, വരണ്ട കാലാവസ്ഥയും ചൂടും നിലനിൽക്കുന്ന ആൽബർട്ടയിൽ, കാട്ടുതീ വ്യാപിച്ചതോടെ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എഡ്മിന്‍റനിലെ സ്റ്റർജിയൻ കൗണ്ടി ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങൾ ഒഴിപ്പിച്ചു, നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സാങ്കേതിക തകരാറിനെത്തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതിനെത്തുടർന്ന് റെഡ്‌വാട്ടർ പ്രൊവിൻഷ്യൽ റിക്രിയേഷൻ മേഖലയിൽ വാരാന്ത്യത്തിൽ നിയന്ത്രണാതീതമായ തീപിടുത്തം ആരംഭിച്ചു.