ടൊറൻ്റോ : ടോവിങ് വ്യവസായവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്കെതിരെ നടന്ന അന്വേഷണത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. പ്രൊജക്റ്റ് യാങ്കി എന്ന പേരിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കൊലപാതക ഗൂഢാലോചന ഉൾപ്പെടെയുള്ള 52 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

എതിരാളികളെ ഭയപ്പെടുത്തുന്നതിനും വ്യവസായത്തിൽ നിയന്ത്രണം ഉറപ്പിക്കുന്നതിനും, പ്രത്യേകിച്ച് സ്കാർബ്റോയിലും ദുർഹം മേഖലയിലെ ചില ഭാഗങ്ങളിലും, ‘ദി യൂണിയൻ’ എന്നറിയപ്പെടുന്ന സംഘം ബോംബാക്രമണങ്ങൾ, വെടിവയ്പ്പുകൾ എന്നിവ നടത്തിയതായി പൊലീസ് റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിനിടെ രണ്ട് തോക്കുകളും നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ വർഷം ഇതുവരെ ടൊറൻ്റോയിൽ നടന്ന എല്ലാ വെടിവയ്പ്പുകളുടെയും തോക്ക് ഉപയോഗത്തിന്‍റെയും ഏകദേശം 15 ശതമാനവും ടോ ട്രക്ക് വ്യവസായവുമായി ബന്ധപ്പെട്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദുർഹം റീജനൽ പൊലീസ് സർവീസ് (ഡിആർപിഎസ്), യോർക്ക് റീജനൽ പൊലീസ് (വൈആർപി), ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (ഒപിപി) എന്നിവയുൾപ്പെടെ മറ്റ് പോലീസ് സേനകളുമായി സഹകരിച്ചാണ് പ്രൊജക്റ്റ് യാങ്കി അന്വേഷണം. 2023 തുടക്കം മുതൽ, ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ (ജിടിഎ) പൊലീസ് സേനകൾ ടോവിങ് വ്യവസായത്തിനുള്ളിൽ വർധിച്ചു വരുന്ന സംഘർഷവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഗണ്യമായ വർധന ഉണ്ടായതായി അന്വേഷകർ പറഞ്ഞു.