കാൽഗറി : ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള പരാതികൾ വർധിച്ചതായി കാൽഗറി സിറ്റി എൻഫോഴ്‌സ്‌മെൻ്റ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ രണ്ട് തീപിടുത്തങ്ങൾ ഉണ്ടായി. കൂടാതെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് 167 പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പെർമിറ്റ് ഇല്ലാതെ നഗരപരിധിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് സിറ്റി നിരോധിച്ചിരുന്നു. 167 പരാതികളിൽ ഭൂരിഭാഗവും റെഡ്‌സ്റ്റോൺ, കോർണർസ്റ്റോൺ, സാഡിൽ റിഡ്ജ് എന്നിവിടങ്ങളിലെ വടക്കുകിഴക്കൻ കമ്മ്യൂണിറ്റികളിലാണെന്ന് പൊലീസ് പറയുന്നു. പെർമിറ്റില്ലാതെ പടക്കങ്ങൾ വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

വെടിക്കെട്ടിൽ കോർണർസ്റ്റോൺ കമ്മ്യൂണിറ്റിയിൽ തിങ്കളാഴ്ച രാത്രി ഒരു വാഹനത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ ഏകദേശം 30,000 ഡോളർ നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച രാത്രി, 80-ാം അവന്യൂ N.E-യിലെ മൾട്ടി-യൂണിറ്റിലെ നാലാം നിലയിലുള്ള ബാൽക്കണിയിൽ തീപിടുത്തം ഉണ്ടായി. ബാൽക്കണിയിലെ തീ അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയതിനാൽ ആർക്കും പരുക്കേറ്റില്ല.
കർശനനിയന്ത്രണങ്ങൾക്ക് ഒപ്പം നിയമലംഘനം കണ്ടെത്തിയാൽ കനത്ത പിഴയാണ് കാൽഗറി സിറ്റി നൽകുന്നത്.
- പെർമിറ്റ് ഇല്ലാതെ പടക്കങ്ങൾ കൈവശം വയ്ക്കൽ (കുറഞ്ഞത് 500 ഡോളർ പിഴ)
- പെർമിറ്റില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നത് (കുറഞ്ഞത് 250 ഡോളർ പിഴ)
- പെർമിറ്റില്ലാതെ പടക്കങ്ങൾ വിൽക്കൽ (കുറഞ്ഞത് 250 ഡോളർ പിഴ)
